ഐ.ആർ.ടി.സിയിൽ കടമ്പ് മരം പൂത്തപ്പോൾ

ഡോ. ശ്രീധരൻ കെ .
ജൂനിയർ സയന്റിസ്റ്, ഐ.ആർ.ടി.സി

നയന വിസ്മയമായി കടമ്പു മരം ഐ ആർ ടി സി യിൽ പൂത്തു. ഇതിന് കൊറോണ വൈറസിന്റെ ആകൃതിയോട് സാദൃശ്യമുണ്ട്. അതിനാൽ കൊറോണപൂവ്‌ എന്നും അറിയപ്പെടുന്നു.

റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ഇലപൊഴിയും മരമാണ് കടമ്പ്. Neolamarckia cadamba എന്നാണ് ശാസ്ത്രീയ നാമം. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേര് വന്നത്. ജലാശയങ്ങളുടെ തീരത്തും നനവാർന്ന
നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്.

മഴ കാലത്താണ് (ജൂൺ, ജൂലൈ മാസങ്ങളിൽ) കടമ്പ മരം സാധാരണയായി പൂവിടാറുള്ളത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

ഏകദേശം 10 വർഷങ്ങൾക് മുൻപാണ് കടമ്പു മരം ഐ.ആർ.ടി.സിയിൽ നട്ടത്. പലതരത്തിലുള്ള ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന കടമ്പ പൂവ് സുഗന്ധം പരത്തുന്നതും കാഴ്ച്ചയിൽ മനോഹരവുമാണ്. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ധാരാളം ഔഷധഗുണം നിറഞ്ഞതാണ്.

ഐ.ആർ.ടി.സി ക്യാമ്പസിലെ കടമ്പ് മരത്തിന്റെ പൂവ്

ഇനി മണ്ണറിഞ്ഞു വളം ചെയ്യാം

നവീന സാങ്കേതിക സൗകര്യം ഒരുക്കി ഐ.ആർ.ടി.സി മണ്ണ് പരിശോധന ലാബ്

കൃഷിയിൽ ലാഭം കൈവരിക്കാൻ മണ്ണ്, കാലാവസ്ഥ, തുടങ്ങി പല സാഹചര്യങ്ങൾ അനുകൂലമായി വരേണ്ടതുണ്ട്. കൃഷിയിടങ്ങളിലെ മണ്ണ് വിളക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയതാണോ എന്ന് തിരിച്ചറിയുന്നതിനാണ് മണ്ണ് പരിശോധന നടത്തുന്നത്. നബാർഡ്-KfW സോയിൽ പ്രോജക്ടിന്റെ ഭാഗമായാണ് 2019ൽ മണ്ണ് പരിശോധന സംവിധാനമടക്കം നിരവധി പ്രവർത്തങ്ങൾ ഐ.ആർ.ടി.സി യിൽ ആരംഭിച്ചത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി മണ്ണ് പരിശോധന ഗവേഷണ കേന്ദ്രത്തിൽ മാത്രമാണ് നിലവിൽ ഈ സംവിധാനമുള്ളത്. 

മണ്ണ് പരിശോധനയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യമായി ചെടികളുടെ പോഷക അപര്യാപ്തത തിരിച്ചറിയുന്നതിനാണ് ടിഷ്യു അനാലിസിസ് എന്നും പ്ലാന്റ് അനാലിസിസ് എന്നും വിളിക്കുന്ന ഈ ടെസ്റ്റ് ഉപയോഗിക്കുന്നത്. മണ്ണിൽ നിന്ന് ലഭിക്കുന്ന വളം കൃത്യമായി ചെടി ആഗിരണം ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ കണ്ടെത്താൻ സാധിക്കും.

സസ്യങ്ങളുടെ വളർച്ചക്കായി പല തോതിൽ 17 ഓളം മൂലകങ്ങൾ ആവശ്യമാണ്. ആവശ്യത്തിനുള്ളത് ലഭിക്കാതെ വരുമ്പോൾ ചെടികൾ അപര്യാപ്തത പല രീതിയിൽ പ്രകടിപ്പിക്കാറുണ്ട്. ഇലകളിൽ കാണുന്ന വെളുത്ത വരകളോ നിറ വ്യത്യാസമോ എല്ലാം ഇത്തരം ആവശ്യമൂലകങ്ങളുടെ ലഭ്യതക്കുറവിന്റെ സൂചനയാണ് നൽകുന്നത്. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താനാണു പ്ലാന്റ് അനാലിസിസ് ഉപയോഗപ്പെടുത്തുന്നത്. സസ്യങ്ങളിലെ സൂക്ഷ്മ പോഷകങ്ങളെ അറിയാനുള്ള Atomic absorption Spectro- meter മെഷീനും ഇവിടെ സജ്ജമാണ്. നിലവിൽ കേരളത്തിൽ കാർഷിക സർവകലാശാല, റബ്ബർ ബോർഡ് ലാബ് തുടങ്ങി ചുരുക്കം ചില കേന്ദ്രങ്ങളിലെ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുള്ളു.

മുണ്ടൂരിലേക്ക് തിരിയുന്ന വണ്ടികൾ

“മൂന്ന് വർഷങ്ങൾ മുമ്പാണ് ഞങ്ങൾ കൂൺകൃഷി തുടങ്ങിയത്. എൻ്റെ ഒരു സുഹൃത്ത് ഒരിക്കൽ പാലക്കാട് പോയി വന്നപ്പോൾ ഒരു പാക്കറ്റ് കൂൺ തന്നു. അതിൻ്റെ രുചിയും ഗുണവും അറിഞ്ഞപ്പോൾ ഇതെങ്ങനെ ഉണ്ടാക്കാമെന്ന ആലോചനയാണ് മുണ്ടൂരിലെ ഐ.ആർ.ടി.സി.യിൽ എത്തിച്ചത്. ഐ.ആർ.ടി.സി മഷ്റൂം യൂണിറ്റിൻ്റെ ചുമതലയുള്ള സൂര്യയാണ് പ്രാഥമിക കാര്യങ്ങളൊക്കെ പറഞ്ഞു തന്നത്. അങ്ങനെ ആദ്യം 5 പാക്കറ്റുകൾ വാങ്ങി വീട്ടിൽ പരീക്ഷിച്ചു നോക്കി. അന്ന് മോശമല്ലാത്ത വിളവ് കിട്ടി. പിന്നീട് ഐ.ആർ.ടി.സിയിൽ തന്നെ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്ത് വീട്ടിൽ ഉൽപാദനം വിപുലീകരിച്ചു. വീടിനോട് ചേർന്ന സ്ഥലത്താണ് ഞങ്ങൾ മത്സ്യകൃഷി കോഴി വളർത്തൽ പച്ചക്കറി കൃഷി എന്നിവയ്‌ക്കൊപ്പം കൂൺകൃഷിയും തുടങ്ങിയത്. നല്ല ഉദ്പാദനവും ലാഭവുമുണ്ട്. ഇപ്പോഴും കൂൺവിത്ത് വാങ്ങുന്നത് lRTC യിൽ നിന്നാണ്. നരിക്കുനിയിൽ നിന്ന് മുണ്ടൂരിലേക്ക് മൂന്ന് മണിക്കൂറിലധികം യാത്രയുണ്ട്. എന്നാലും വരാതെ പറ്റില്ല. വിശ്വാസ്യതയുള്ള വിത്ത് കിട്ടുന്ന സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറച്ചെയുള്ളൂ”, കോഴിക്കോട് നരിക്കുനിയിൽ നിന്ന് തിലകനും ഷൈനിയും പറയുന്നു.

” ചെറുപ്പം മുതൽ തന്നെ ഞാൻ കൂൺകൃഷിയെപ്പറ്റി അറിഞ്ഞിരുന്നു. പക്ഷെ ജോലി ഉപേക്ഷിച്ച് 2012 ലാണ് ഗൗരവമായി കൂൺകൃഷിയിലേക്ക് കടക്കുന്നത്. പലയിടത്തു നിന്നും കൂൺ വിത്ത് വാങ്ങി നോക്കി, പറ്റിക്കപ്പെട്ടിട്ടുണ്ട്. ഐ.ആർ.ടി.സിയിൽ നിന്ന് വാങ്ങാൻ തുടങ്ങിയ ശേഷം പ്രശ്നമൊന്നുമില്ല. കഴിഞ്ഞ ആറ് വർഷമായി ഇവിടെ നിന്ന് തന്നെയാണ് കൂൺ വിത്തുകൾ വാങ്ങുന്നത് “, തൃശൂർ മുള്ളൂർക്കരയിൽ നിന്ന് ബിന്ദു സാക്ഷ്യപ്പെടുത്തുന്നു.

താമരശ്ശേരി, കോഴിക്കോട് തുടങ്ങി തൃശൂരുനിന്നും പിന്നെ ഒരുപാട് ഗ്രാമങ്ങളിൽ നിന്നും കൂൺ വിത്ത് വാങ്ങാൻ മുണ്ടൂരിലേക്ക് എത്തുന്നവരുണ്ട്. ബിന്ദു ചേച്ചിയേയും ഷൈനി ചേച്ചിയേയും പോലെ വിശ്വാസ്യതയാണ് അവരെ മുണ്ടൂരിലെത്തിക്കുന്നത്.

മുണ്ടൂരിലെ ഇൻറഗ്രേറ്റണ്ട് റൂറൽ ടെക്നോളജി സെൻ്ററിൽ കൂൺ വിത്ത് ഉൽപാദനവും, കൂൺ കൃഷിയും വിപണനവും ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി. ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് വലിയ മുതൽ മുടക്കില്ലാതെ ഏറ്റെടുത്ത് ഉപജീവനമാക്കാവുന്ന രീതിയിലാണ് IRTC കൂൺ കൃഷി പരിശീലിപ്പിക്കുന്നത്. ആയിരത്തോളം ആളുകൾക്ക് കൂൺകൃഷി പരിശീലനവും തുടർ നിർദ്ദേശങ്ങളുമടക്കം ഈ മേഖലയിൽ തുടർച്ചയായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിറ്റ് തന്നെ ഐ.ആർ.ടി.സിയിൽ ഉണ്ട്.

കൂൺ വിത്ത് വിപണന രംഗത്ത് നിലനിൽക്കുന്ന പറ്റിപ്പുകൾ ഏറെയാണ്. ഗുണനിലവാരമുള്ള വിത്ത് ഉപയോഗിച്ചാലേ, നല്ല ഉത്പാദനം ഉണ്ടാവുകയുള്ളൂ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയിൽ 1997 ലാണ് കൂൺ കൃഷിയും കൂൺവിത്തുൽപാദനവും ആരംഭിച്ചത്. വളരെ ശ്രദ്ധയോടെ ലാബുകളിൽ വച്ചാണ് കൂൺ വിത്ത് ഉണ്ടാക്കുന്നത്. വിത്തിന്റെ ഗുണം ഉൽപാദനത്തെ ബാധിക്കും. ഗുണമേന്മയുള്ള വിത്തല്ലെങ്കിൽ വിളവ് കുറയുക മാത്രമല്ല, കേടായി പോകാനും സാധ്യതയുണ്ട്. പോരാത്തതിന് തട്ടിപ്പുകളും ഏറെയുണ്ട്. ഐ.ആർ.ടി.സിയിൽ ഒരു പാക്കറ്റ് വിത്തിന് 50 രൂപയാണ് വില. പൂർണ്ണമായും വിശ്വസിക്കാം.

– ആർദ്ര കെ. എസ്

വരുമാനത്തോടൊപ്പം സന്തോഷം

ഭവാനിയമ്മയ്ക്ക് മക്കളേക്കാളേറെ ഇഷ്ടം കൂൺകൃഷിയോടാണെന്ന് പറയാൻ യാതൊരു മടിയുമില്ല. 2015ൽ തുടങ്ങിയ ആദ്യത്തെ കൃഷി പരീക്ഷണം മുതൽ 2020ൽ എത്തി നിൽക്കുമ്പോൾ പ്രായത്തിൻ്റെ ക്ഷീണമൊക്കെ മാറ്റിവച്ചും കൂൺകൃഷി രംഗത്ത് സജീവമായി നിൽക്കാൻ പ്രേരിപ്പിക്കുന്നതിൻ്റെ രഹസ്യവുമതാണ്. ജീവിതത്തിൽ ഇഷ്ടമുള്ള മേഖല കണ്ടു പിടിച്ച് അത് ആത്മാർത്ഥതയോടെ ചെയ്ത് ജീവിക്കുന്നതിൻ്റെ സന്തോഷമാണ് ഭവാനിയമ്മയ്ക്ക് പറയാനുള്ളത്.

മലപ്പുറം – പാലക്കാട് അതിർത്തിയിലെ എടക്കരയിലാണ് ഭവാനിയമ്മയുടെ ഗോണോഡർമയെന്ന് പേരിട്ട കൂൺകൃഷി യൂണിറ്റ് പ്രവർത്തിക്കുന്നത്. എടക്കര കൃഷിഭവനിൽ സ്വീപ്പറായി ജോലി ചെയ്യുമ്പോൾ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ വച്ച് നടന്ന കൂൺകൃഷി പരിശീലത്തിൽ പങ്കെടുത്തതായിരുന്നു തുടക്കം. അങ്ങനെ അവിടെ നിന്ന് കിട്ടിയ ഒരു പാക്കറ്റ് കൂൺ വിത്തുമായി വീട്ടിലെത്തി. പരിശീലത്തിൽ പഠിപ്പിച്ചതു പോലെ വൈക്കോലും ഓട്ടക്കുത്തിയ കവറുമൊക്കെ വച്ച് വിത്തിട്ട് ശരിയാക്കി. ആദ്യത്തെ 15 ദിവസം വെളിച്ചം കുറഞ്ഞ വായു സഞ്ചാരമുള്ള ഇരുട്ടുമുറിയിൽ വയ്ക്കുകയാണ് വേണ്ടത്. വീട്ടിലെ സൗകര്യ കുറവ് കാരണം വീടിൻ്റെ പിന്നാമ്പുറത്തുള്ള വിറകു പുരയായിരുന്നു ആദ്യത്തെ ഡാർക്ക് റൂം. ആദ്യ കുറച്ചു ദിവസം നനച്ചു കൊടുത്തുവെങ്കിലും പിന്നെ സംഗതിയങ്ങ് മറന്നു പോയി. കുറച്ച് ദിവസം കഴിഞ്ഞ് മണം പിടിച്ച് പിന്നാമ്പുറത്തെത്തിയപ്പോൾ കണ്ടത് നല്ല വെളുത്ത നിറത്തിൽ പൂവു പോലെ വിരിഞ്ഞ് നിൽക്കുന്ന കൂണുകളായിരുന്നു. നാല് വീട്ടുക്കാർക്ക് അന്നത്തെ ഭക്ഷണം കൂൺ കറി. വിറകുപുരയിൽ വിരിഞ്ഞ് നിന്ന കൂൺ കണ്ടപ്പോൾ തന്നെ കൂൺകൃഷി ഗൗരവമായി ഏറ്റെടുക്കാൻ ഉറപ്പിച്ചുവെന്ന് ഭവാനിയമ്മ സന്തോഷത്തോടെ പറയുന്നു.

2014ൽ നിലമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ പ്രചോദനത്തോടെ വലിയൊരു യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. അയൽക്കൂട്ടങ്ങൾ ചേർന്ന് രണ്ടര ലക്ഷം രൂപ ലോണുമെടുത്ത് 500 ബെഡ്ഡുകൾ വയ്ക്കാനുള്ള ഷെഡഡ് പണിതു. അഞ്ച് പേരടങ്ങുന്ന അയൽക്കൂട്ട സ്ത്രീക്കൂട്ടായ്മയായിരുന്നു ആദ്യം.

ഉദ്പാദനം ശരിയായി നടക്കാൻ നല്ല വിത്തുകൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. വിശ്വാസയോഗ്യമായ വിത്തുകൾക്കു വേണ്ടിയുള്ള അന്വേഷണമാണ് ഭവാനിയമ്മയെ മുണ്ടൂരിലെ IRTC യിൽ എത്തിച്ചത്. 2017 മുതൽ കൂൺ വിത്തുകൾക്കു വേണ്ടി നിലമ്പൂരിൽ നിന്ന് മുണ്ടൂരിലേക്ക് ബസ്സ് കയറാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിയുന്നു. 2018ൽ കേരളത്ത നടുക്കിയ പ്രളയം വരെ കൃഷി ലാഭകരമായിരുന്നു.

പ്രളയവും കനത്ത നഷ്ടം വിതച്ച മഴയും കൂൺകൃഷിയെയും തകർത്തുവെങ്കിലും നഷ്ടം വീട്ടി കൂൺ കൃഷി തുടരുകയായിരുന്നു ഭവാനിയമ്മ. തുടങ്ങുമ്പോൾ കൂടെ കൂടിയ അഞ്ച് സ്ത്രീകളിൽ നാല് പേരും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും അറുപത്തൊന്ന് വയസ്സിൻ്റെ ക്ഷീണത്തെ വെല്ലാതെ കൃഷിഭവനിലെ ദിവസ വേതന ജോലിയോടൊപ്പം കൂൺകൃഷിയും കൊണ്ടുപോകുന്നുണ്ട്.
പ്രളയത്തിനു ശേഷം വീടിനോട് ചേർത്തുണ്ടാക്കിയ 200 ബെഡ്ഡുകൾ വയ്ക്കാവുന്ന പുതിയ ഷെഡ്ഡിൽ IRTC യിൽ നിന്ന് കൂൺവിത്ത് കൊണ്ടുവന്ന് കൃഷി നടത്തുന്നു.

വളരെ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ഇടയ്ക്കൊക്കെ ശ്രദ്ധക്കുറവുക്കൊണ്ട് പറ്റുന്ന നഷ്ടമൊഴിച്ചാൽ കൂൺ, ലാഭം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ഭവാനിയമ്മ പറയുന്നു. ലോൺ തുക കുടിശ്ശികയായി വീട്ടി. ആദ്യമൊക്കെ ചെറിയ കൈയബദ്ധവും ശ്രദ്ധക്കുറവും ഒക്കെ ഉണ്ടായിയെങ്കിലും മെല്ലെ കൂണിനു വേണ്ട ചിട്ടയൊക്കെ മനസ്സിലാക്കി. ക്ഷമയും ശ്രദ്ധയുമാണ് കൂൺകൃഷിയുടെ അടിസ്ഥാനമെന്ന് ഭവാനിയമ്മ ഉറപ്പിച്ച് പറയുന്നു. താൽപര്യവും കുറച്ച് ഇഷ്ടവുമുണ്ടെങ്കിൽ സ്വന്തമായി വരുമാനമുണ്ടാക്കി ജീവിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് കൂൺകൃഷിയെന്ന് ഭവാനിയമ്മയുടെ അനുഭവം പഠിപ്പിക്കുന്ന പാഠമാണ്.

ആർദ്ര കെ. എസ്

ചിപ്പി കൂണുകൾ വിരിയുന്ന തോട്ടം

സുനിലിന് കൂൺകൃഷി ഒരു വരുമാനമാർഗം മാത്രമല്ല, പരീക്ഷണശാല കൂടിയാണ്. മണ്ണമ്പറ്റയിലെ ഗ്രീൻ നെറ്റുക്കൊണ്ട് മറച്ച വലിയ ഷെഡിനുള്ളിൽ സുനിൽ ഒരുക്കിയിരിക്കുന്നത് കണ്ടാൽ ആരും കൂൺകൃഷിയെ പറ്റി അന്വേഷിക്കും.

2018 ലാണ് ഗൾഫിൽ AC മെക്കാനിക്കായിരുന്ന സുനിൽ ജോലിയുപേക്ഷിച്ച്‌ നാട്ടിലെത്തിയത്. ഇനിയെന്ത് എന്ന ആലോചനയാണ് കൂൺകൃഷിയിലേക്ക് എത്തിച്ചത്. അങ്ങനെയാണ് 2018 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിൻ്റെ ഗവേഷണ സ്ഥാപനമായ IRTC യിലെ കൂൺകൃഷി പരീശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന പരിശീലത്തിന് ശേഷം വീട്ടിൽ സ്വന്തമായി കൃഷി ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. ചെലവ് കുറഞ്ഞതും അതേ സമയം ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ചെയ്യാൻ കഴിയുമെന്ന ബോധ്യമായിരുന്നു കൂണിനെ തന്നെ കൂട്ടുപിടിക്കാൻ ഊർജമായതെന്ന് സുനിൽ പറയുന്നു.

കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ചിപ്പിക്കുണുകളാണ് ആദ്യമായി പരീക്ഷിച്ചത്. വിശ്വാസ്യയോഗ്യമായ കൂൺ വിത്ത് , ഉണങ്കിയ വൈക്കോൽ, പോളിത്തീൻ കവർ – ഇത്രയേ ആവശ്യമുള്ളു. ദ്വാരമുണ്ടാക്കിയ കവറിൽ നീരാവി കയറ്റി അണുനശീകരണം നടത്തിയ വൈക്കോലും വിത്തും ഇടവിട്ട് നിറച്ചാണ് ബെഡ്ഡ് തയ്യാറാക്കുക. ഈ ബഡ്ഡുകൾ രണ്ടാഴ്ച സമയം വെളിച്ചം കടക്കാത്തതും നല്ല വായുസഞ്ചാരം ഈർപ്പവുമുള്ള മുറിയിൽ വേണം സൂക്ഷിക്കാൻ. വൈക്കോൽ മുഴുവൻ വെളുത്ത പൂപ്പൽ കൊണ്ട് മൂടി കഴിഞ്ഞാൽ
ബെഡ്ഡുകൾ ആവശ്യത്തിന് വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റണം. കവറിലെ സുഷിരങ്ങളിലൂടെ കൂൺ മൊട്ടുകൾ ഉണ്ടായി തുടങ്ങും.

ഇത്രയേയുള്ളൂ എന്ന് തോന്നുമെങ്കിലും ഒരു പരീക്ഷണശാലയിലേതു പോലെ ശ്രദ്ധയും വൃത്തിയും ആവശ്യമുള്ളതാണ് കൂൺകൃഷിയുടെ ഓരോ ഘട്ടവും.

2018ൽ ആദ്യ പരീക്ഷണം തുടങ്ങിയത് വീടിനോട് ചേർന്ന ഉപയോഗമില്ലാതെ കിടക്കുന്ന തൊഴുത്തിലായിരുന്നു. 15 x 10 അടി വിസ്തീർണമുള്ള തൊഴുത്തിനു ചുറ്റും ചൂട് നിയന്ത്രിക്കാനായി അഗ്രോ ഷേഡ് നെറ്റ് കെട്ടി. ചൂട് കുറയ്ക്കാൻ ചെറിയൊരു കൂളറും 3 ഫോഗറും ഉണ്ടാക്കാൻ AC മെക്കാനിക്കായിരുന്ന സുനിലിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല.

ചിലവുകളൊക്കെ 8000 രൂപയിൽ ഒതുങ്ങി. IRTC യിൽ നിന്ന് വിത്തുകൾ കൊണ്ടുവന്ന് ആദ്യ ശ്രമം പരീക്ഷിക്കുമ്പോൾ
ദിവസത്തിൽ 150 ഗ്രാം വരുന്ന 9 മുതൽ 10 പാക്കറ്റുകൾ വരെ
കിട്ടിയിരുന്നുവെന്ന് സുനിൽ ഓർക്കുന്നു.

ലാഭമാണ്, പക്ഷെ ആരംഭകാലത്ത് മാർക്കറ്റ് പിടിക്കണമെങ്കിൽ ആൾക്കാരുടെ അന്ധവിശ്വാസത്തെ കൂടി തകർക്കണമായിരുന്നു എന്ന് സുനിൽ ഓർക്കുന്നു. ബട്ടൺ കൂൺ മാത്രം കടകളിൽ കണ്ടവർക്ക് വിരിഞ്ഞ് ചന്തത്തിൽ നിൽക്കുന്ന ചിപ്പി കൂൺ കാണുമ്പോൾ ഇടിവെട്ടി തൊടിയിൽ മുളച്ച് പൊന്തിയ കൂൺ ഓർമ വരാൻ തുടങ്ങി. അത് വിരിഞ്ഞാൽ തിന്നാൻ പാടില്ലെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ടെന്ന്! ഇത്തരം പേടികൾ മാറാൻ കുറച്ച് മാസങ്ങൾ എടുത്തുവെങ്കിലും ആവശ്യക്കാർ ഉണ്ടായി തുടങ്ങിയപ്പോൾ കൂൺ മതിയാകാതെ വന്നു. അങ്ങനെ 2020ൽ കൊറോണ കാലത്തിന് മുൻപാണ് കൂണിൻ്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ് കൂടുതൽ ഉദ്പാദനം ആരംഭിച്ചത്.

വീടിനോട് ചേർന്ന് മരങ്ങളുടെ തണുപ്പുള്ള സ്ഥലം നോക്കി കിഴക്ക് – പടിഞ്ഞാട് ദിശയിൽ 44 x 22 അടി വിസ്തീർണ്ണമുള്ള ചൂടും വെളിച്ചവും നിയന്ത്രിക്കുന്ന പുതിയ ഷെഡ്ഡുണ്ടാക്കി. അതിനോട് ചേർന്ന് തന്നെ കൂൺ വിത്ത് പാകമാവുന്നതു വരെ സൂക്ഷിക്കാൻ വേണ്ടി വെളിച്ചം തീരെ കുറഞ്ഞ ഡാർക്ക് റൂമും ഉണ്ടാക്കി.

– ആർദ്ര കെ. എസ്

രാധചേച്ചിയുടെ കൂൺകൃഷി പാഠങ്ങൾ

നാട്ടിൻപുറത്തുക്കാർക്ക് കൂൺ ഒരു കിട്ടാക്കനിയാണ്. ഇടവപ്പാതിയിൽ ഇടിവെട്ടി മഴ പെയ്താൽ പിറ്റേന്ന് രാവിലെ വെള്ളമൊഴുകുന്ന ചാലിലോ, മരച്ചോട്ടിലോ മുളച്ച് വല്ലപ്പോഴും കിട്ടിയാലാവുന്ന ഒന്നാണ്. പാലക്കാട്ടെ ഓങ്ങല്ലുർ പഞ്ചായത്തിലെ  വാടാനംകുറുശ്ശിയിൽ 23 വർഷങ്ങൾക്ക് മുമ്പ് കൂൺകൃഷി ചെയ്യാൻ തുടങ്ങിയവരാണ് രാധയും പൊന്നനും.  പുലാമന്തോളിലെ തറവാട്ടിൽ പൊന്നൻ്റെ  ജേഷ്ഠനായിരുന്നു കൂൺ കൃഷി ആദ്യം തുടങ്ങിയത്. അത് മുപ്പത് വർഷത്തോളം മുൻപാണ്. കൗതുകത്തിനല്ല, ഉപജീവനത്തിനു വേണ്ടിയായിരുന്നു. അവിടെ നിന്നാണ് രാധ ചേച്ചിയും ഭർത്താവ് പൊന്നനും കൂൺകൃഷിയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്.

മകൾ ഷൈനിക്ക് 13 വയസ്സുള്ളപ്പോഴാണ് വാടാനാംകുറുശ്ശിയിലെ വീട്ടിൽ കൂൺകൃഷി തുടങ്ങുന്നത്. ഇപ്പോൾ അവൾക്ക് 36 വയസ്സായി, 13 വയസ്സുള്ള മകളുമായി.

രാധ ചേച്ചിയുടെ വീട് തന്നെ ഒരു കിളി കൂടു പോലെ മനോഹരമാണ്. വീടിൻ്റെ മതിലിന് പുറത്തേക്ക് ഏന്തി നിൽക്കുന്ന നീല പൂക്കളും പൂച്ചെടികളുമടക്കം മുറ്റം മുഴുവൻ ഒരിറ്റ് ഭൂമി വെറുതെയിടാതെ നട്ടും നനച്ചും ഓരോന്ന് വളർത്തിയിട്ടുണ്ട്.  കൂൺകൃഷി ചെയ്യുന്നുണ്ടെങ്കിൽ അവിടെ ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് വൃത്തിയാണെന്ന് രണ്ടു പേരും ഉറപ്പിച്ച് പറഞ്ഞു. വീടും പരിസരവും പ്രാണിയോ ചപ്പു കുപ്പയോ ഒന്നുമില്ലാതെ വൃത്തിയായിരിക്കുന്നു. ഓരോന്നിനും വേണ്ട സ്ഥലം കൃത്യമായി ഭാഗിച്ചു കൊടുത്തിട്ടുണ്ട്.വീടിനോട് ചേർന്ന 17 സെൻ്റ് ഭൂമിയിലാണ് കൂൺകൃഷിക്കു വേണ്ട ഷെഡ്ഡും വൈക്കോലുമെല്ലാം ഒരുക്കിയിരിക്കുന്നത്. വീടിന് തൊട്ട് പിറകിലായി ഓടിട്ട ഷെഡ്ഡിൽ ഇരുന്നൂറോളം ബെഡ്ഡുകൾ വയ്ക്കാനുള്ള സൗകര്യമുണ്ട്. മകരത്തിൽ കൊയ്ത്തു കഴിഞ്ഞാൽ ചെണ്ട വൈക്കോൽ വാങ്ങി  പ്രാണികൾ കയറാത്ത, മഴ നനയാത്ത സ്ഥലത്ത് സൂക്ഷിക്കും. ഒരു വർഷം കൂൺ കൃഷി ചെയ്യാൻ 140 മുതൽ 300 രൂപ വരെ വിലയുള്ള 70 വൈക്കോൽ കെട്ടുകൾ മതിയാകും. ചൂടു കുറഞ്ഞ ഷെഡ്ഡ് കെട്ടുന്ന ചിലവും വിത്തിന്റെ ചിലവും കൂടിയേ ഇനി പറയത്തക്കതുള്ളൂ.

കഴിഞ്ഞ 10 വർഷമായി കൂൺ വിത്ത് വാങ്ങുന്നത് മുണ്ടൂരിലെ ഐ.ആർ.ടി.സിയിൽ നിന്നാണ്. വിത്തിന്റെ ഗുണം വിളവെടുപ്പിനെ ബാധിക്കും. വിശ്വാസ്യതയുള്ള വിത്ത് വാങ്ങാൻ കിട്ടുന്ന ഏറ്റവും അടുത്ത സ്ഥലം IRTC ആണെന്ന് പൊന്നൻ പറയുന്നു. ഇത്രയും കാലമായി വിത്ത് വാങ്ങി കൊണ്ടുവരുന്നതും കൂൺ വിപണനം നടത്തുന്നതും പൊന്നനാണ്. ബാക്കി പണികളെല്ലാം രാധചേച്ചിയാണ് ചെയ്യുന്നത്. 

തൊണ്ണൂറ്റിയേഴിൽ ആദ്യമായി വിളവെടുത്തത് മുതൽ 2020ൽ എത്തി നിൽക്കുമ്പോൾ കൂൺകൃഷിയിൽ രാധ ചേച്ചിയുടേതായ പരീക്ഷണങ്ങളും ഒരു പാടുണ്ട്. പ്രായത്തിൻ്റെ ക്ഷീണതകൾ മറികടക്കാൻ രാധ ചേച്ചിയുടേതായ ഒരു പാട് എളുപ്പമാർഗങ്ങളും കണ്ടു പിടിച്ചിട്ടുണ്ട്.  കൂൺ വിത്ത് വളരാൻ വേണ്ടിയുള്ള വൈക്കോൽ വെള്ളത്തിലിട്ട് വച്ച് എടുക്കുന്നത് ഒരു പ്രധാന പണിയാണ്. വൈക്കോൽ പിഴിഞ്ഞ് കൈ വേദന വന്നപ്പോൾ ഡോക്ടർ കൈയ്യിന് വിശ്രമം വേണമെന്ന് പറഞ്ഞു.  അങ്ങനെയാണ് വൈക്കോൽ പിഴിഞ്ഞെടുക്കാൻ വീട്ടിലെ വാഷിങ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയത്. മെഷീൻ കേടാകാത്ത രീതിയിൽ വൈക്കോൽ തുണിയിൽ കെട്ടി മെഷീനിൽ ഇട്ട് വെള്ളം വാർത്തും. പിന്നെ പുറത്തെടുത്ത് ആവി കയറ്റും. കാര്യം എളുപ്പമായി. ഇങ്ങനെ ചെലവു കുറഞ്ഞ രീതിയിൽ വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ട് രാധചേച്ചി കീടശല്യം മാറ്റാൻ കണ്ടുപിടിച്ച മാർഗവും രസകരമാണ്. കൂൺ പുറത്തു വരാനായി ബെഡ്ഡിൽ ഉണ്ടാക്കിയിട്ടുള്ള ഓട്ടകൾക്കുള്ളിലൂടെ പ്രാണികൾ കയറി കൂൺ വിത്തുകൾ തിന്ന് നശിപ്പിക്കാറുണ്ട്. ഇത് തടയാനായി ഓട്ടകളിൽ വൃത്തിയുള്ള പഞ്ഞി വയ്ക്കുന്നതും രാധ ചേച്ചി വികസിപ്പിച്ചെടുത്തതാണ്. ഇങ്ങനെ വലിയ മുതൽ മുടക്കില്ലാതെ പല ടെക്കനിക്കുകളും രാധ ചേച്ചിയുടെ വീട്ടിൽ പോയാൽ കാണാം.

രാധയും പൊന്നനും തങ്ങളുടെ വീടിനു മുമ്പിൽ

ഒരു പാട് മൂലധനം വേണ്ടുന്ന ഒന്നല്ല  കൂൺകൃഷി. പക്ഷെ ഒരു പാട് ശ്രദ്ധയും വൃത്തിയും ശാസ്ത്രീയതയും കൂടി ചേരുമ്പോൾ മാത്രമേ അത് വിജയകരമാവുകയുള്ളൂ.

രാധ ചേച്ചിയും ഭർത്താവും കൂൺകൃഷി ചെയ്താണ് തൻ്റെ മൂന്ന് മക്കളെയും വളർത്തിയത്. കടകളിൽ മാത്രമല്ല, ഗുണം കൊണ്ട് തേടി വരുന്നവരും സ്ഥിരമായി വാങ്ങുന്നവരുമൊക്കെയാണ്. 15 പാക്കറ്റ് ദിവസത്തിൽ വിറ്റു പോകാൻ പ്രയാസമില്ലെന്ന് ഇവർ പറയുന്നു. 60 രൂപയാണ് 200 ഗ്രാം പാക്കറ്റിന് വില.  മകനിപ്പോൾ അമേരിക്കയിൽ എഞ്ചിനീയറാണ്. വാടാനാംകുറുശ്ശിയിലെ കൂൺ അമേരിക്കയിലേക്കും കയറിപോവുന്നുണ്ട്. അവിടെയുമുണ്ട് രാധ ചേച്ചിയുടെ കൂണിന് ആരാധകർ.

കോവിഡിനു ശേഷം കടകൾ അടച്ചപ്പോഴും  കൂണിന് ആവശ്യക്കാർ ഉണ്ടായിരുന്നുവെന്ന് പൊന്നൻ പറയുന്നു. വീട്ടിൽ ഇരുന്ന് മെച്ചപ്പെട്ട വരുമാനം ഉറപ്പിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു പാഠമാണ് രാധ ചേച്ചിയും പൊന്നനും അവരുടെ കൂൺ കൃഷിയും.

– ആർദ്ര കെ. എസ്.

IRTC

IRTC